ശശികലയെ പിന്തുണക്കുന്ന എം.എല്‍.എമാരുടെ റിസോര്‍ട്ട് വാസം നാലുദിവസം പിന്നിട്ടതോടെ ശശികല ക്യാംപ് കൂടുതല്‍ സമ്മര്‍ദത്തിലായി. വിശ്വസ്തരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് വൈകിട്ട് മൂന്നരയോടെ ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ എത്തിയത്. ഒന്നര മണിക്കൂറോളം എം.എല്‍.എ മാരുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്‌ട്രീയ സാഹചര്യം വിശദീകരിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും ഇവിടേക്ക് വിളിച്ചുവരുത്തിയിരുന്നു. രണ്ട് കാര്യങ്ങളാണ് പ്രധാനമായും ആലോചിച്ചത്. ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ച് പരസ്യ പ്രതിഷേധത്തിന് ഇറങ്ങുക അല്ലെങ്കില്‍ ശശികലയ്‌ക്ക് മുഖ്യമന്ത്രിയാകാനാകില്ലെന്ന് ഉറപ്പായാല്‍ മറ്റാരെയെങ്കിലും ആ സ്ഥാനത്തേക്ക് അവതരിപ്പിക്കുക. എന്നാല്‍ ഇതേക്കുറിക് ഔദ്യോഗികമായി പ്രതികരിക്കാന്‍ എ.ഐ.എ.ഡി.എം.കെ വ്യത്തങ്ങള്‍ തയാറായില്ല. 

ഇതിനിടെ ഹൈക്കോടതി നിര്‍ദേശ പ്രകാരമാം റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെത്തി എം.എല്‍.എമാരുടെ മൊഴിയെടുത്തു. തങ്ങള്‍ തടവിലല്ലെന്ന് എം.എല്‍.എമാരും മൊഴി നല്‍കിയതായി കാഞ്ചീപുരം ഡി.വൈ.എസ്‌.പി എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങളെ ആരും തടവിലാക്കിയിട്ടില്ലെന്ന് മൂന്ന് എം.എല്‍.എമാരും ഇന്ന് മാധ്യമങ്ങളെ അറിയിച്ചു.