റിയാദ്: സൗദിയിൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാല പരിധി കുറക്കാന്‍ നീക്കം. പകരം ഇത്തരക്കാരെ നാടുകടത്തുന്ന വിധത്തില്‍ നിയമം പരിഷ്കരിക്കാനാണ് നീക്കം. സൗദി ജയില്‍ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാല പരിധി കുറക്കാന്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ ആകെയുള്ള തടവുകാരില്‍ 49 ശതമാനത്തെക്കാള്‍ വിദേശികള്‍ കൂടാന്‍ പാടില്ലന്ന നിലക്കാണ് നിയമം പരിഷ്‌കരിക്കുക. വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന വിദേശികൾ അവർ ജയിലിലടക്കപ്പെടേണ്ടവരല്ലങ്കില്‍ നാടു കടത്തുകയായിക്കും ചെയ്യുകയെന്ന് പ്രമുഖ പ്രദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കുന്ന വിദേശികളേയും നാടുകടത്തും. കൂടാതെ കൂടുതല്‍ കാലം ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷിയില്‍ നാലില്‍ ഒരു ഭാഗം ഇളവു ചെയ്തും നാടു കടത്തും. ജയില്‍ ശിക്ഷക്കു പകരം പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതുൾപ്പെടയുള്ള പൊതു സേവനങ്ങള്‍ ചെയ്യിപ്പിക്കുന്ന ബദല്‍ ശിക്ഷാ നിയമവും താമസിയാതെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്.
