റിയാദ്: സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എത്തിയ വിദേശികള്‍ക്കെതിരെ കേസ്. ഇരുപതിനായിരം സര്‍ട്ടിഫിക്കറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി ചെയ്ത 198 വിദേശികള്‍ക്കെതിരെ കേസ്സെടുത്തതെന്നു സൗദി എന്‍ജിനീയറിംഗ് കൗണ്‍സില്‍ അറിയിച്ചു. 

എന്‍ജീനീയര്‍, അസിസ്റ്റന്‍ഡ് എന്‍ജീനീയര്‍, ടെക്നിഷ്യന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ നടത്തിയ സൂഷ്മ പരിശോധനയിലാണ് ഇത്രയും വിദേശികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്. തുടര്‍ന്നത് ഇവര്‍ക്കെിതരെ നടപടി സ്വകീരിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പിന് കേസ് കൈമാറിയതായി എന്‍ജിനീയറിംഗ് കൗണ്‍സില്‍ മേധാവി ഡോ. ജമീല്‍ ബഖ്ആവി പറഞ്ഞു. 

വ്യാജ സര്‍ട്ടിഫിക്കറ്റുളില്‍ എത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിന്നീട് ഇവരെ നാടുകടത്തുകയും ചെയ്യും. സൗദിയിലേക്കു പ്രവേശിക്കുന്നതിനു ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും. പുതുതായി രാജ്യത്തേക്കു റിക്രൂട്ട് ചെയ്യുന്ന വിദേശ എന്‍ജിനീയര്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തെ യോഗ്യത നിര്‍ബന്ധമാണ്. ഇതിനു പുറമേ എന്‍ജിനീയറിംഗ് കൗണ്‍സില്‍ നടത്തുന്ന യോഗ്യത പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാവുകുയും വേണം. രാജ്യത്തുള്ള വിദേശികള്‍ക്ക് എന്‍ജീനയറിംഗ് പ്രഫഷനുകളിലേക്ക് തൊഴില്‍ മാറ്റം നടത്തുന്നതിനും നിലവില്‍ നിരോധനമുണ്ട്.