കഴിഞ്ഞ സെപ്തംബറിലാണ് സല്‍മാന്‍ രാജാവിന്റെ ചരിത്രപരമായ പ്രഖ്യാപനമുണ്ടായത്. ഈ മാസം മുതല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തുടങ്ങി.

ജിദ്ദ: പതിറ്റാണ്ടുകള്‍ നീണ്ട വിലക്കിന് വിരാമമിട്ട് സൗദി അറേബ്യയില്‍ നാളെ മുതല്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാനാവും. ആയിരക്കണക്കിന് സ്ത്രീകള്‍ ഇതിനോടകം തന്നെ രാജ്യത്ത് ഡ്രൈവിങ് പരിശീലനത്തിലാണ്. വനിതകള്‍ വാഹനം ഓടിച്ച് തുടങ്ങുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. നാല്‍പതോളം വനിതാ ട്രാഫിക് ഉദ്ദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ ജോലിയില്‍ പ്രവേശിച്ചു.

കഴിഞ്ഞ സെപ്തംബറിലാണ് സല്‍മാന്‍ രാജാവിന്റെ ചരിത്രപരമായ പ്രഖ്യാപനമുണ്ടായത്. ഈ മാസം മുതല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തുടങ്ങി. ലോകത്ത് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരേ ഒരു രാജ്യമായിരുന്നു സൗദി. 2020ഓടെ മൂന്ന് മില്യന്‍ വനിതാ ഡ്രൈവര്‍മാര്‍ സൗദിയിലുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെയും നീതി ഉറപ്പാക്കുന്നതിന്റെയും പ്രായോഗിക രൂപമായാണ് സൗദി സ്ത്രീകളില്‍ പലരും ഈ മാറ്റത്തെ വീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമൂഹിക മാറ്റത്തിനൊപ്പം സൗദിയിലെ കാര്‍ വിപണിയും ഏറെ പ്രതീക്ഷയിലാണ്. സ്വകാര്യ യാത്രകള്‍ക്ക് പോലും മറ്റ് ഡ്രൈവര്‍മാരെ ആശ്രയിക്കേണ്ടിയിരുന്ന സ്ഥിതി മാറുന്നതോടെ കൂടുതല്‍ സ്ത്രീകള്‍ വാഹനങ്ങള്‍ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. സ്ത്രീകള്‍ക്ക് മാത്രമായി വാഹന ഷോറൂമുകള്‍ തുറന്നതും വാര്‍ത്തയായിരുന്നു. വനിതകളുടെ ടാക്സി സര്‍വ്വീസും ഉടന്‍ ആരംഭിക്കും. എന്നാല്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ക്ക് ഇത് തിരിച്ചടിയാണ്.