2014-15 വര്‍ഷത്തെ കണക്കു പ്രകാരം സൗദിയിലെ സര്‍ക്കാര്‍ മേഖലയില്‍ 1,248,058 പേര്‍ ജോലി ചെയ്യുന്നുണ്ട്.. ഇതില്‍ 94.39ശതമാനവും സൗദികള്‍ ആണെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരില്‍ 70,025 പേരും വിദേശികളാണ്. അതായത് 5.6 ശതമാനം. ഇതില്‍ ഏതാണ്ട് പകുതിയും സ്ത്രീകളാണ്. 34,961 വിദേശ വനിതകള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു.

സര്‍ക്കാര്‍ മേഖലയിലുള്ള സൌദികളില്‍709,256 പുരുഷന്മാരും 468,777 സ്ത്രീകളുമാണ്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ 272 പേരെ കഴിഞ്ഞ വര്‍ഷം ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും 1,569 പേര്‍ക്കെതിരെ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഈയൊരു വര്‍ഷം27,303 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി ജോലി ലഭിച്ചു. അര ലക്ഷത്തോളം പേര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചു.

സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍ സൗദി തൊഴില്‍ മന്ത്രാലയം കൊണ്ട് വന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാനാണ് ഭൂരിഭാഗം സ്വദേശികളും താല്‍പര്യപ്പെടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രധാനപ്പെട്ട തസ്തികകള്‍ എല്ലാം സൌദിവല്‍ക്കരിക്കാനും ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.