ഹൂതികൾ നിരവധി തവണ മിസൈല്‍ ആക്രമണം നടത്തിയതായി സൗദി
റിയാദ്: ഹൂതികൾ തങ്ങൾക്കു നേരെ നിരവധി തവണ മിസൈല്‍ ആക്രമണം നടത്തിയതായി സൗദി. യമനിലേക്ക് സഹായവുമായി പോയ നിരവധി വാഹനങ്ങള്‍ ഹൂതികൾ തടയുന്നതായും സൗദി വിദേശകാര്യ മന്ത്രി ആരോപിച്ചു. ഹൂതി ഭീകരവാദികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് ഇപ്പോഴും ഇറാന്‍ തന്നെയാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ ആരോപിച്ചു.
സൗദിയാണ് ഇറാന്‍റെ ലക്ഷ്യം. ഹൂതികള്‍ മുന്നൂറു തവണ സൗദിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി. എല്ലാ മിസലുകളും ഇറാനില്‍ നിര്‍മിച്ചവയായിരുന്നു. തൊണ്ണൂറ് മിസൈലുകള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പതിച്ചു. വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെയും റിയാദ് വിമാനത്താവളത്തിനു നേരെയും ഹൂതികള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചു.
പല മിസൈലുകളും സൗദി സൈന്യം നിര്‍വീര്യമാക്കി. യമനിലേക്ക് അവശ്യ സാധനങ്ങളുമായി പോയ എണ്‍പത്തിയഞ്ചു കപ്പലുകള്‍ ഹൂതികള്‍ തടഞ്ഞതായും ആദില്‍ ജുബൈര്‍ പറഞ്ഞു. സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ഓ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണവുമായി യമനിലേക്ക് പോകുന്ന 120 വാഹന സംഘത്തെയും, 620 ട്രക്കുകളും ഭീകരര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം യമന് 10.2 ബില്യണ്‍ ഡോളറിന്റെ സഹായം സൗദി നല്‍കിയിരുന്നു.