സൗദിയില്‍ സ്വകാര്യമേഖലയില്‍ ജോലി സമയം കുറയ്ക്കാനുള്ള നിര്‍ദേശത്തിനു ശൂറാ കൗണ്‍സിലിന്റെ അംഗീകാരം. പൌരത്വ നിയമം ഭേതഗതി ചെയ്യാനുള്ള നിര്‍ദേശവും കൌണ്‍സില്‍ അംഗീകരിച്ചു. ഇതുസംബന്ധമായി കൌണ്‍സില്‍ പഠനം നടത്തും.

സ്വകാര്യ മേഖലയില്‍ ജോലി സമയം ആഴ്ചയില്‍ നാല്‍പ്പത് മണിക്കൂറായി നിജപ്പെടുത്തുക. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്യുക. ഇതില്‍ കൂടുതല്‍ ജൊലീ ചെയ്യുന്നവര്‍ക്ക് അധിക ശമ്പളം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആണ് കഴിഞ്ഞ ദിവസം സൗദി ശൂറാ കൌണ്‍സില്‍ അംഗീകരിച്ചത്. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഈ നിര്‍ദേശത്തിന്‍റെ പ്രധാന ലക്ഷ്യം.

നിര്‍ദേശം അംഗീകരിച്ച ശൂറാ കൌണ്‍സില്‍ അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രിസഭയോട് ആവശ്യപ്പെട്ടു. അതേസമയം പൌരത്വ നിയമം ഭേതഗതി ചെയ്യാനുള്ള നിര്‍ദേശത്തിനു ചൊവ്വാഴ്ച ചേര്‍ന്ന ശൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കി. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സൗദിവനിതകള്‍ക്ക് വിദേശികളില്‍ ജനിച്ച കുട്ടികള്‍ക്ക് സൗദി പൗരത്വം ലഭിക്കും.