സ്‌കൂളിനായി പ്രത്യേകം തയ്യാറാക്കിയതോ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വെച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതോ ആയ കെട്ടിടങ്ങളില്‍ മാത്രമേ സ്‌കൂളുകള്‍ നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നാണു നിലവിലുള്ള ചട്ടം. എട്ടു മാസം മുമ്പാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. മതിയായ സൗകര്യമുള്ള കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റാന്‍ രണ്ട് അധ്യായന വര്‍ഷത്തെ സമയമാണ് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഇതിനിടയില്‍ നൂറ്റിയഞ്ചു സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറി. നൂറ്റിമുപ്പത്തിമൂന്നു സ്‌കൂളുകള്‍ കൂടി ഉടന്‍ പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുക എന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 758 നിക്ഷേപകരാണ് നിലവില്‍ സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ നടത്തുന്നത്. നഗര ഗ്രാമ വികസന വകുപ്പിന്റെത് ഉള്‍പ്പെടെ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള ചില മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. നിക്ഷേപകരുടെ ആവശ്യപ്രകാരമാണ് ഇളവ് അനുവദിച്ചത്. ഇതിനു പുറമേ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വന്തം ഭൂമി വാങ്ങി സ്‌കൂള്‍ കെട്ടിടം പണിയാനുള്ള വ്യവസ്ഥകള്‍ സുതാര്യമാക്കിയിട്ടുണ്ട്. ഭൂമിയുടെ ചുറ്റളവ്,പാര്‍ക്കിംഗ് ഏരിയ,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അകലം തുടങ്ങിയവയില്‍ ഇളവ് അനുവദിക്കും. സ്‌കൂള്‍ നടത്താന്‍ മന്ത്രാലയത്തിന്റെ തതവീര്‍ കമ്പനി വഴി ഭൂമി വാടകയ്ക്ക് അനുവദിക്കുകയും ചെയ്യും. നിക്ഷേപകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ പ്രത്യേക ഓഫീസുകള്‍ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.