അപകടങ്ങള്‍ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന അറ്റകുറ്റപ്പണികളുടെ ചിലവും ഇന്‍ഷൂറൻസ് പ്രീമിയത്തില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക ഭീമമായി ഉയര്‍ത്തയതിനെ തുടര്‍ന്നുള്ള പരാതിയിലാണ് ഇത് പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 200 മുതല്‍ 300 ശതമാനം വരെയാണ് ഇന്‍ഷുറന്‍സ് കന്പനികള്‍ പ്രീമിയം തുകയിൽ വര്‍ധനവു വരുത്തിയതെന്ന് ഈ മേഘലയിലുള്ളവർ അഭിപ്രായപ്പെട്ടു.

വാഹന ഉടമകളുടെ വിവരങ്ങളും അവരുടെ വാഹനങ്ങള്‍ ഒരു വർഷത്തിനിടെ വരുത്തിവെച്ച അപകടങ്ങളും പരിശോധിച്ച് പ്രീമിയം തുക നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സാമക്കു കീഴിലുള്ള ഇന്‍ഷുറൻസ് കന്പനിയുടെ വക്താവ് ആദില്‍ ഈസാ പറഞ്ഞു. കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെച്ചവര്‍ക്ക് കൂടുതല്‍ തുകയും കുറഞ്ഞ അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ക്കു കുറഞ്ഞ പ്രീമിയം തുകയും ഏര്‍പ്പെടുത്താനാണ് ആലോചന. നിലവിൽ ഒരു അപകടവും വരുത്തിവെക്കാത്ത വാഹനങ്ങള്‍ക്കും ഉയർന്ന പ്രീമിയം തുകയാണ് നല്‍കേണ്ടിവരുന്നത്. എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയില്‍ ഇന്‍ഷുറന്‍സ് പോളിസി അടക്കേണ്ടി വരുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണന്ന് ഈ മേഘലയിലുള്ള വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു.