സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം
2020 ഓടെ നടപ്പിലാക്കേണ്ട സൗദിവൽക്കരണ അനുപാതം നിർണ്ണയിക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങൾ തൊഴിൽ മന്ത്രാലയവും ബാർ അസോസിയേഷനും തമ്മിൽ ഒപ്പുവെച്ചു ധാരണ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിദ്ദ: സൗദിയിൽ നിയമ സ്ഥാപനങ്ങളിലും ലീഗൽ കൺസൾട്ടൻസികളിലും സ്വദേശിവൽക്കരണം വരുന്നു. ഇതിനായുള്ള ധാരണാ പത്രത്തിൽ തൊഴിൽ മന്ത്രാലയവും സൗദി ബാർ അസോസിയേഷനും തമ്മിൽ ഒപ്പുവെച്ചു. തൊഴിൽ വിപണിയിൽ സ്വദേശി ജീവനക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ സ്ഥാപനങ്ങളിലും ലീഗൽ കൺസൾട്ടൻസികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.
സൗദിവൽക്കരണ സമിതിയും ഇത് നേരത്തെ ശുപാർശ ചെയ്തിരുന്നു. 2020 ഓടെ നടപ്പിലാക്കേണ്ട സൗദിവൽക്കരണ അനുപാതം നിർണ്ണയിക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങൾ തൊഴിൽ മന്ത്രാലയവും ബാർ അസോസിയേഷനും തമ്മിൽ ഒപ്പുവെച്ചു ധാരണ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നിയമ സ്ഥാപന മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവര ദൗർലഭ്യത്തിന് പരിഹാരം കാണുന്നതിനും ഈ മേഖലയുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ ഡാറ്റബേസ് ലഭ്യമാക്കുന്നതിനുമുള്ള തന്ത്രങ്ങളും ധാരണാ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.