സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം
ജിദ്ദ: സൗദി അറേബ്യ കൂടുതല്‍ മേഖലകളില്‍ സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നു. സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിനു കൂടുതൽ മേഖലകൾ കണ്ടെത്താന്‍ സംയുക്ത കര്‍മ്മസമിതി രൂപീകരിച്ചതായി തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രി അറിയിച്ചു. ടെലികോം മേഖലക്ക് പിന്നാലെ സമ്പൂർണ്ണ സൗദിവൽക്കരണത്തിനു അനുയോജ്യമായ കൂടുതൽ മേഘലകൾ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്നു പഠനം നടത്തിവരുകയാണെന്നു തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രി ഡോ. മുഫ്‌രിജ് അല്‍ഹുഖ്ബാനി പറഞ്ഞു.
സ്വദേശികളെ ആകർഷിക്കുന്ന തൊഴിലുകളും വേതനവും കണ്ടെത്തിയാണ് പുതിയ മേഖലകൾ നിർണ്ണയിക്കുക. ഈ മേഖലകളെക്കുറിച്ചു വൈകാതെ പരസ്യപ്പെടുത്തും. ടൂറിസം മേഖലയിൽ സ്വദേശികൾക്കു ആകർഷകമായ നിരവധി തൊഴിലുകളുണ്ട്. ഇതിൽ ചില തൊഴിലുകൾ സ്വദേശിവൽക്കരിക്കും. ടൂറിസം മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനു ദീർഘകാല പദ്ധതി തയ്യാറാക്കാൻ തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രാലയത്തിന്റെയും ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് കമ്മീഷന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത കർമ്മ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യാജ സൗദിവൽക്കരണത്തിനു എതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇതിനായുള്ള വിവിധ നടപടികൾ വൈകാതെ പ്രഖ്യാപിക്കും. ഏറ്റവും മികച്ച തൊഴിലുകൾ സ്വദേശികൾക്കു ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഡോ. മുഫ്‌രിജ് അല്‍ഹുഖ്ബാനി പറഞ്ഞു.