ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി  ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75-ാം ദിവസത്തിലേക്ക് കടന്നു. 

ആലപ്പുഴ: ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75-ാം ദിവസത്തിലേക്ക് കടന്നു. പ്രാദേശിക സമരമായി ആരംഭിച്ച് സോഷ്യല്‍മീഡിയയിലൂടെ ലോകമെങ്ങും ചര്‍ച്ചയായ ആലപ്പാട്ടെ പരിസ്ഥിതി സമരം ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്ന വിഷയമായി മാറിയിട്ടുണ്ട്. സമരത്തിന്‍റെ 75-ാം ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരവേദിയിലെത്തി സമരക്കാരെ കണ്ടു.

ആലപ്പാട് സമരസമിതി പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തുകരാണെന്ന് പറഞ്ഞ വ്യവസായമന്ത്രി ഇപി ജയരാജന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്നും സമരവേദിയിലെത്തിയ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സന്ദര്‍ശനത്തിനിടെ രമേശ് ചെന്നിത്തലയെ കാണാനെത്തിയ ഐആര്‍ഇ ജീവനക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഐആര്‍ഇ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ അതു തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്ന് ചെന്നിത്തലയെ കാണാനെത്തിയ ജീവനക്കാര്‍ പറഞ്ഞു. 

ചെന്നിത്തലയ്ക്ക് പിന്നാലെ സമരവേദിയിലെത്തിയ വിഎം സുധീരനും സേവ് ആലപ്പാട് ക്യാംപെയ്ന് പിന്തുണ പ്രഖ്യാപിച്ചു. ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്ന് പറഞ്ഞ വിഎം സുധീരന്‍ ഇത് ന്യായമായ സമരമാണെന്നും ഇത്തരമൊരു ജനകീയ പ്രക്ഷോഭത്തെ വ്യവസായമന്ത്രി അപമാനിച്ചത് ശരിയായില്ലെന്നും വിമര്‍ശിച്ചു. 

ആലപ്പാട് സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ തയ്യാറാവണം. സമരക്കാരെ ആക്ഷേപിച്ചത് ശരിയായില്ല. ആലപ്പാട് നിന്നും മണല്‍ കടത്തുന്നത് സ്വകാര്യലോബികളാണ്. സ്വകാര്യ ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നത് സര്‍ക്കാരിലെ ചിലരാണെന്നും വിഎം സുധീരന്‍ വിമര്‍ശിച്ചു.