ആരോപണങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എടുത്ത് പറഞ്ഞാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ആക്രമണം. ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് ഉള്‍പ്പെട്ടപ്പോഴും പ്രധാനമന്ത്രി നിശബ്ദനായിരുന്നു

ഷിയോപൂര്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമായും മീ ടുവില്‍ അകപ്പെട്ട കേന്ദ്ര മന്ത്രി എം.കെ. അക്ബറിനെതിരെ കൂടതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്ന അവസരത്തിലാണ് രാഹുല്‍ ബിജെപിയുടെ മുദ്രാവാക്യം കടമെടുത്ത് രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്.

ബിജെപിയുടെ 'ബേഠി ബച്ചാവോ ബേഠി പഠാവോ' (പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യം മാറ്റണമെന്നാണ് രാഹുല്‍ പറയുന്നത്. ബിജെപി നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് പകരം ഉപയോഗിക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

ആരോപണങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എടുത്ത് പറഞ്ഞാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ആക്രമണം. ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് ഉള്‍പ്പെട്ടപ്പോഴും പ്രധാനമന്ത്രി നിശബ്ദനായിരുന്നു. മധ്യപ്രദേശില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ എത്താമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നത് വരുന്നത്. ഷിയോപൂരില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം മധ്യപ്രദേശ് സര്‍ക്കാരിനെയും രാഹുല്‍ കടന്നാക്രമിച്ചു. കര്‍ഷകരുടെ ആത്മഹത്യയും തൊഴിലില്ലായ്മയുടെ അടക്കമുള്ള പ്രശ്നങ്ങളെ ആയുധമാക്കിയായിരുന്നു വിമര്‍ശനങ്ങള്‍.