കൊച്ചി: നിരവ് മോദിയുമായോ അദ്ദേഹത്തിന്‍റെ സഥാപനങ്ങളുമായോ എസ്ബിഐക്ക് ഇടപാടില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കുമായി എസ്ബിഐക്ക് ഇടപാടുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറ‌‍ഞ്ഞു.

വജ്ര രത്നാഭരണ മേഖലയില്‍ എസ്ബിഐയുടെ വായ്പ ഇടപാട് തുലോം കുറവാണെന്നും എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു. ഇപ്പോഴത്തെ തട്ടിപ്പ് ഒരു തരത്തിലും എസ്ബിഐയെ ബാധിക്കില്ല. ശക്തമായ ഓഡിറ്റിങ് സംവിധാനം എല്ലാ ബാങ്കിലുമുണ്ട്. വിവിധ തലത്തിലുള്ള ഓഡിറ്റിങ്ങും റിസര്‍വ് ബാങ്കിന്‍റെ ഓഡിറ്റിങും എല്ലാ ബാങ്കിലുമുണ്ട്. എന്നിട്ടും ഇത് എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കേണ്ടത് പഞ്ചാബ് നാഷണല്‍ ബാങ്ക് ആണെന്നും അദ്ദേഹം പറഞ്ഞു.

എസ്ബിഐയുടെ വിവിധ സേവനങ്ങള്‍ സൗജന്യമാക്കാനാകില്ല. സേവന നിരക്കുകള്‍ എല്ലാ വര്‍ഷവും പുനപരിശോധിക്കുന്നുണ്ട്. പരമാവധി കുറഞ്ഞ സേവന നിരക്കാമ് എസ്ബിഐ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ബിഐയുടെ എന്‍ആര്‍ഐ സെന്‍ററിന്‍റെ ഉത്ഘാടനവും എസ്ബിഐ ചെയര്‍മാന്‍ നിര്‍വ്വഹിച്ചു. എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് പുതിയ അഞ്ച് സേവനങ്ങള്‍ക്കും എസ്ബിഐ തുടക്കമിട്ടു.