സ്വവർഗരതി ക്രിമിനൽ കുറ്റമാക്കിയതിനെതിരെയുള്ള ഹർജിയിൽ വാദം ഇന്ന് മുതൽ


ദില്ലി: സ്വവർഗ രതി ക്രിമിനൽ കുറ്റമാണെന്ന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നൽകിയ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കൽ തുടങ്ങും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. 

വാദം കേൾക്കൽ 4 ആഴ്ചത്തേക്ക് കൂടി നീട്ടണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ ഈ ആഴ്ച വാദം കേൾക്കൽ പൂർത്തിയായാൽ പിന്നീട് ഭരണഘടനാ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കും.

സ്വവര്‍ഗ്ഗരതി കുറ്റകരമാകുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് 2013ല്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ശരിവെച്ചിരുന്നു. അതിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. പിന്നീട് വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തന്നെ തീരുമാനിക്കുകയായിരുന്നു.