കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനക്കാര്യത്തിൽ വിധി ഇന്ന്
കണ്ണൂര്‍ മെഡിക്കൽ കോളേജിൽ 2016-17 വര്‍ഷം പ്രവേശനം നേടിയ കുട്ടികൾക്ക് ഇരട്ടി ഫീസ് തിരിച്ചു നൽകാൻ കോടതി ഉത്തരവിട്ടിരുന്നു
ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനക്കാര്യത്തിൽ ഇന്ന് സുപ്രീംകോടതി തീരുമാനമെടുത്തേക്കും. ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്, തൊടുപുഴ അൽ അസര്‍, വര്‍ക്കല എസ്.ആര്‍ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾ നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ഇതോടൊപ്പം കണ്ണൂര്‍ മെഡിക്കൽ കോളേജിന്‍റെ കേസും ഇന്ന് പ്രത്യേകമായി സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ മെഡിക്കൽ കോളേജിൽ 2016-17 വര്‍ഷം പ്രവേശനം നേടിയ കുട്ടികൾക്ക് ഇരട്ടി ഫീസ് തിരിച്ചു നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കിയെങ്കിൽ മാത്രമെ ഈ വര്‍ഷം പ്രവേശനത്തിന് അനുമതി നൽകൂവെന്നാണ് സുപ്രീംകോടതി തീരുമാനം.
ഇതുകൂടാതെ അടൂര്‍ മൗണ്ട് സിയോണും പ്രവേശനത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനൻസ് നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയത്. ഓര്‍ഡിനന്‍സ് കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.