സ്കൂള്‍ ബസില്‍ ഗിയര്‍ ലിവറിന് പകരം മുളവടി; ഡ്രൈവര്‍ അറസ്റ്റില്‍
ഉത്തർപ്രദേശ് സ്വദേശിയായ രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പൊട്ടിപ്പോയ ഗിയർലിവർ മാറ്റാൻ സമയം കിട്ടാത്തതിനാലാണ് മുളവടി പകരം ഉപയോഗിച്ചതെന്നാണ് രാജ്കുമാർ പൊലീസിന് നൽകിയ വിശദീകരണം.
മുംബൈ: സ്കൂൾ ബസ്സിൽ ഗിയർ ലിവറിന് പകരം 'മുളവടി' പിടിപ്പിച്ച് വാഹനമോടിച്ച ഡ്രൈവറെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പൊട്ടിപ്പോയ ഗിയർലിവർ മാറ്റാൻ സമയം കിട്ടാത്തതിനാലാണ് മുളവടി പകരം ഉപയോഗിച്ചതെന്നാണ് രാജ്കുമാർ പൊലീസിന് നൽകിയ വിശദീകരണം.
കഴിഞ്ഞ ദിവസം സ്കൂള്‍ ബസ്സ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. എന്നാൽ ഇടിച്ചതിന് ശേഷം ബസ് നിർത്താതെ പോയി. കാർ ഉടമ ബസ്സിനെ പിന്തുടർന്ന് പിടി കൂടിയപ്പോഴാണ് ഗിയർ ലിവറിന് പകരം മുളവടി പിടിപ്പിച്ചിരിക്കുന്നത് കണ്ടത്. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതിന് ശേഷം കാർ ഉടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി രാജ്കുമാറിനെ അറസ്റ്റ് ചെയ്തു.
മൂന്ന് ദിവസം ഈ മുളവടി ഗിയർ ലിവറാക്കിയാണ് രാജ്കുമാർ സ്കൂൾ ബസോടിച്ചിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ബസ്സിലുണ്ടായിരുന്ന കുട്ടികളെല്ലാ സുരക്ഷിതരാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 5 മുതൽ ഈ വിധമാണ് രാജ്കുമാർ വാഹനമോടിച്ചതെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് സ്കൂൾ അധികൃതരും കുട്ടികളുടെ മാതാപിതാക്കളും. സംഭവത്തെ തുടർന്ന് എല്ലാ സ്കൂൾ ബസ്സുകളെക്കുറിച്ചും ഡ്രൈവർമാരെക്കുറിച്ചും അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.