കോട്ടയം: സ്‌കൂള്‍ പാഠ്യ പദ്ധതി പാടേ മാറ്റാന്‍ ആലോചന. ഇതിന് മുന്നോടിയായി നിലവിലെ അധ്യായന രീതി മാറ്റാന്‍ എസ്.ഇ.ആര്‍.ടിയില്‍ ചര്‍ച്ച തുടങ്ങി. അധ്യാപക സഹായിക്കും മേലെ വിനിമയ പാഠം തയ്യാറാക്കാനുള്ള ചര്‍ച്ചയാണ് തുടരുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി മാറ്റിയ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളുകളിലെ പാഠപുസ്തങ്ങളില്‍ പോരായ്മയുണ്ട്. ഇതാണ് എസ്.ഇ.ആര്‍.ടി വിലയിരുത്തല്‍. ഇപ്പോഴത്തെ അധ്യനരീതിയില്‍ പഠന നേട്ടങ്ങള്‍ക്ക് മാത്രമാണ് ഊന്നല്‍. അതിന് പ്രവര്‍ത്തനാധിഷ്ഠിതമായി മാറ്റണം. എന്നാല്‍ ഇതിനായി പാഠപുസ്തകങ്ങള്‍ ഒറ്റയടിക്ക് മാറ്റുന്നില്ല. പകരം അതിലെ പോരായ്മകള്‍ മാറ്റാന്‍ അധ്യാപക സഹായിക്കും മേലെ വിനിമയ പാഠം തയ്യാറാക്കി അധ്യാപകര്‍ക്ക് നല്‍കുന്നു. ഇതായിരുന്നു കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന എസ്.ഇ.ആര്‍.ടി ശില്‍പശാലയിലെ പ്രധാന ചര്‍ച്ച. വിനിമയ പാഠത്തിലൂടെ നിലവിലെ പോരായ്മകള്‍ പരിഹരിക്കാനുമോയെന്ന് പരീക്ഷണമാകും നടത്തുക. ഇക്കാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കും . പക്ഷേ വിനിമയ പാഠം വഴി പാഠ്യപദ്ധതി പരിഷ്‌കരണം തന്നെയാണ് ലക്ഷ്യമെന്നാണ് വിവരം. 2013ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. 2014ല്‍ 1, 3, 5, 7, 11 ക്ലാസുകളിലെ പുസ്തകം മാറി. 2, 4, 6, 8, 12 ക്ലാസുകളില്‍ പുസ്തകം 2015ലും മാറ്റി. 9, 10 ക്ലാസുകളില്‍ നടപ്പു അധ്യായനവര്‍ഷമാണ് പുസ്തകം മാറ്റിയത്.