കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഒന്‍പത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ കെ.കെ ജനാര്‍ദ്ദനനെ മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥിനികള്‍ പ്രധാന അധ്യാപികക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകന്‍ കെ.കെ ജനാര്‍ദ്ദനനെ അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതിനിടെ സംഭവത്തില്‍ തെളിവെടുപ്പിന് എത്തിയ ഉപവിദ്യാഭ്യാസ ഓഫീസറെ എസ്.എഫ്.ഐ, ഡി, വൈ.എഫ്,ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. നേരത്തെയും അധ്യാപകനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തതിലായിരുന്നു പ്രതിഷേധം. 

കേസ്സ് എടുത്തതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഈയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറിതിനെ തുടര്‍ന്ന് കുട്ടികള്‍ സ്‌കൂളില്‍ വരാന്‍ മടികാണിക്കുകയായിരുന്നു.

പിന്നീട് രക്ഷിതാക്കളും വിദ്യാര്‍ത്ഥിനികളും പ്രധാന അധ്യാപികക്ക് പരാതി നല്‍കി. പരാതി പ്രധാന അധ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.