10 വര്‍ഷം മാത്രം പ്രായമുള്ള എസ്.ഡി.പി.ഐക്ക് വിദ്യാര്‍ത്ഥി സംഘടനയില്ലെന്നും വിശദീകരണം

കോഴിക്കോട്: മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം അപലപനീയവും നടുക്കം ഉളവാക്കുന്നതുമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു. കാരണമെന്തായാലും 20 വയസ്സു മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ത്ഥിയുടെ കൊല ന്യായീകരിക്കാന്‍ കഴിയുന്നതല്ല. 'കൊലക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള എസ്.ഡി.പി.ഐ' എന്ന പ്രചരണം ദുരുദ്വേഷപരമാണെന്നും അദ്ദേഹം പറഞ്ഞു. 

വിചാരണയും വിധിപ്രസ്താവവും കാര്യങ്ങള്‍ വ്യക്തത വരുന്നതിന് മുമ്പ് നടത്തുന്നത് നാട്ടില്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളു. സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 10 വര്‍ഷം മാത്രം പ്രായമുള്ള എസ്.ഡി.പി.ഐക്ക് വിദ്യാര്‍ത്ഥി സംഘടനയില്ല. അത്‌കൊണ്ട് തന്നെ 'ക്യാമ്പസ് ഫ്രണ്ട് എസ്.ഡി.പി.ഐ യുടെ വിദ്യാര്‍ത്ഥി സംഘടന' എന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. പിടിക്കപ്പെട്ടവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തന്നെ ആണോ എന്നും സംഭവ സ്ഥലത്ത് വെച്ചാണോ പിടിക്കപ്പെട്ടത് എന്നും ഇവര്‍ കസ്റ്റഡിയിലാകാനുള്ള സാഹചര്യം എന്താണെന്നും പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു.