യുഎഇയിൽ ജൂലൈ മുതൽ വാഹനത്തിനകത്തുള്ള എല്ലാവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. നിലവിൽ ഡ്രൈവർക്കും മുൻ സീറ്റിലുള്ളവർക്കും മാത്രമായിരുന്നു സീറ്റ് ബെല്‍റ്റ് നിർബന്ധമായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനത്തിനകത്ത് ഇരിക്കുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന നിയമമാണ് യുഎഇയില്‍ നടപ്പിലാക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഓരോ യാത്രക്കാരനും 400 ദിര്‍ഹം വീതം പിഴ ഈടാക്കും. വാഹനം ഓടിക്കുന്നയാള്‍ക്കാണ് ഈ പിഴ ശിക്ഷ ലഭിക്കുക. യാത്രക്കാര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഡ്രൈവറാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ജൂലൈ മുതല്‍ പുതിയ നിയമം നടപ്പിലാക്കും.

നിലവില്‍ ഡ്രൈവര്‍ക്കും വാഹനത്തിന്റെ മുന്‍വശത്ത് ഇരിക്കുന്നവര്‍ക്കും മാത്രമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. ഇതാണ് ജൂലൈ മുതല്‍ മാറാന്‍പോകുന്നത്. പത്തു വയസിന് താഴെയുള്ള കുട്ടികള്‍ വാഹനത്തിന്റെ മുന്‍വശത്ത് ഇരിക്കാന്‍പാടില്ല. 145 സെന്റീമീറ്ററില്‍ കുറവ് ഉയരമുള്ള മുതിര്‍ന്നവരും മുന്‍വശത്തെ സീറ്റില്‍ ഇരിക്കാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു. നിയമ ലംഘനത്തിന് പിഴ ശിക്ഷ ലഭിക്കും. നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്കെല്ലാം കാറില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. ഇത്തരം കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും.