ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒന്‍പത് ഡി.വൈ.എസ്.പിമാരും പത്ത് സി.ഐമാരും 40 എസ്.ഐമാരുമടക്കം 1500 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

ചെങ്ങന്നൂർ: കേന്ദ്രസേനയടക്കം വന്‍ പോലീസ് സുരക്ഷയാണ് ചെങ്ങന്നൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കണ്‍ട്രോള്‍ റൂമില്‍ ഓരോ മണിക്കൂറുമുള്ള പോളിംഗ് ശതമാനം അറിയാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒന്‍പത് ഡി.വൈ.എസ്.പിമാരും പത്ത് സി.ഐമാരും 40 എസ്.ഐമാരുമടക്കം 1500 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതിന് പുറമെ കേന്ദ്രസേനയുമുണ്ട്. ജില്ലാ പോലീസ് മേധാവി നേതൃത്വം നല്‍കുന്ന 100 അംഗ സ്ട്രൈക്കിങ് ഫോഴ്സ് കൂടാതെ കണ്‍ട്രോള്‍ റൂമില്‍ 90 അംഗ എമര്‍ജന്‍സി സ്ട്രൈക്കിംഗ് ഫോഴ്സും സജ്ജീകരിച്ചിട്ടുണ്ട്. 22 പ്രശ്നബാധിത ബൂത്തുകളുള്ള ചെങ്ങന്നൂരില്‍ പോലീസ് സുരക്ഷ ശക്തമാണ്.

ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് അറിയാന്‍ പറ്റുന്ന സംവിധാനമുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ പൂര്‍ണ്ണായും ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പാണിത്. ഇലട്രോണിക്കലി ട്രാന്‍സിമിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) ആദ്യം ഉപയോഗിക്കുന്നതും ചെങ്ങന്നൂരിലാണ്. വോട്ട് ചെയ്യാനെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും വേണ്ട പ്രത്യേക സൗകര്യം ബൂത്തുകളിലുണ്ടാവും. ചെങ്ങന്നൂരിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ക്രിസ്ത്യന്‍ കോളേജിലെ കണ്‍ട്രോള്‍ റൂമില്‍ വിപുലമായ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വോട്ടിംഗ് ശതമാനം അപ്പപ്പോള്‍ അറിയാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡ് കൂടാതെ പാസ്സ്പോര്‍ട്ടും ലൈസന്‍സും പാന്‍കാര്‍ഡും ബാങ്ക് പാസ്ബുക്കും ആധാര്‍കാര്‍ഡും തൊഴിലുറപ്പ് കാര്‍ഡുമെല്ലാം വോട്ട് ചെയ്യാനുപയോഗിക്കാം.