പി കെ ശശി എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ടതില്ല; ശിക്ഷ ശരിവച്ച് യെച്ചൂരി
സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും. പഴയ പദവികള്‍ ശശിയ്ക്ക് കിട്ടണമെന്നില്ലെന്നും യെച്ചൂരി പറഞ്ഞു
ദില്ലി: പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പി കെ ശശി എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ടതില്ല. ആറ് മാസത്തെ സസ്പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും. പഴയ പദവികള്‍ ശശിയ്ക്ക് കിട്ടണമെന്നില്ലെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റിയോഗത്തിന് ശേഷമാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന എം കെ സ്റ്റാലിന്‍റെ ആഹ്വാനത്തോടും യെച്ചൂരി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്നത് എം കെ സ്റ്റാലിൻറെ അഭിപ്രായമാണ്. മുന്നണിയും നേതാവും തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് സി പി എം നിലപാടെന്നും യെച്ചൂരി വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസിന് ബി ജെ പി നയമാണെന്നാണ് ഇന്ന് ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റി യുടെ നിലപാട്. വിശ്വാസികളെ സി പി എമ്മിനെതിരാക്കാൻ നീക്കം നടക്കുന്നുണ്ട്. ബി ജെ പിയുടെയും കോൺഗ്രസിൻറെയും കള്ളപ്രചരണം തടയാനുള്ള സി പി എമ്മിൻറെ പരിപാടികളോട് ജനങ്ങൾ സഹകരിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ലോക്സഭയിൽ സി പി എം മത്സരിക്കാത്ത എല്ലായിടത്തും ബി ജെ പിയെ പരാജയപ്പെടുത്താൻ ആഹ്വാനം നല്‍കുമെന്നും യോഗം വ്യക്തമാക്കി.