ലക്നൗ: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. 150 അടി ആഴമുള്ള ജല സംഭരണിയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടികള്‍ മരണപ്പെട്ടത്. സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ ആഴമുള്ള സംഭരണിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഷോസ്തി സിംഗും റിഷബ് ശര്‍മ്മയുമാണ് മരണപ്പെട്ടത്. 

ഉത്തര്‍പ്രദേശ് സ്വദേശികളായ ഇരുവരും ആനിമേഷന്‍ വിദ്യാര്‍ത്ഥികളാണ്. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരണപ്പെടുകയായിരുന്നു. ഇതാദ്യമായല്ല സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഡീഷയില്‍ യുവതി കുളത്തില്‍ വീണ് മരിച്ചത് കഴിഞ്ഞ മാസമാണ്.