കഴിഞ്ഞ മാസം 29ന് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ പത്തു പാക് സൈനികര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനു ശേഷം ഏറ്റവും കൂടുതല്‍ പാക് സൈനികര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനാണ് ഇന്നലെ ജമ്മുവിലെ കതുവ ജില്ലയിലെ ഹീരാനഗര്‍ സാക്ഷ്യം വഹിച്ചത്. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം ഹീരാനഗറിലെ ബോബിയന്‍ ഗ്രാമത്തിലുണ്ടായി. അതിര്‍ത്തി രക്ഷാ സേന ജവാന്‍മാര്‍ തിരികെ വെടിയുതിര്‍ത്തു. നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ബി.എസ്.എഫ് ഒരു ഭീകരനെ വധിച്ചു. 

പുലര്‍ച്ചെ വീണ്ടും പാക് റേഞ്ചര്‍മാര്‍ ഇന്ത്യയ്‌ക്കു നേരെ വെടിവെയ്പ് തുടങ്ങി. പാക് ആക്രമണത്തില്‍ ഗുര്‍നം സിംഗ് എന്ന ബിഎസ്എഫ് ജവാന് പരിക്കേറ്റു. തിരികെ വെടിവെച്ച ശേഷം സൈനികര്‍ ഗുര്‍നം സിംഗിനെ ആശുപത്രയിലേക്ക് മാറ്റി. ഗുര്‍നം സിംഗിന്റെ പരിക്ക് ഗുരുതരമാണ്. തുര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടതായി ബി.എസ്.എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയ്‌ക്ക് അന്തരീക്ഷം ഉണ്ടാക്കണമെന്നും ജമ്മുകശ്‍മീര്‍ മുഖ്യമന്ത്രി മഹബൂബ മുഫ്തി ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ബി.എസ്.എഫ് ഡി.ജി കെ.കെ ശര്‍മ്മ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി.