2014 ല്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള 40 കേസുകളില്‍ അഞ്ചുപേരാണ് ശിക്ഷിക്കപ്പെട്ടത്. 2015 ല്‍ 43 കേസുകളില്‍ നാലുപേരാണ് ശിക്ഷിക്കപ്പെട്ടത്. 2016 ല്‍ 21 കേസുകളില്‍ പ്രതികളായ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതില്‍ പകുതിയോളം പോസ്‌കോ കേസുകളാണ്. 

കാസര്‍ഗോഡ്: അതിക്രമങ്ങള്‍ക്കിരയാവുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള അടിയന്തിര സാമ്പത്തിക സഹായം കാസര്‍കോട് ജില്ലയില്‍ മുടങ്ങി. അതിക്രമത്തിനിരയാകുന്ന വ്യക്തിക്കും കുടുംബത്തിനും സ്വാധീനത്തിന് വശംവദരാകാതെ പ്രതികരിക്കാനും കേസ് നടത്താനുമുള്ള സഹായധനമായാണ് സര്‍ക്കാര്‍ ഈ ആനുകൂല്യം നല്‍കിയിരുന്നത്.

അതിക്രമങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവരെയാണ് അനുവദിച്ചിരുന്നത്. ബലാത്സംഗത്തിനിരയാകുന്നവര്‍ക്ക് എട്ടേകാല്‍ ലക്ഷം രൂപവരെ അനുവദിച്ചിരുന്നു. 2014 മുതല്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. പട്ടികജാതി വിഭാഗത്തിന് അടുത്തകാലം വരെ ലഭിച്ചിരുന്നു. ഇപ്പോള്‍ വിവിധ കേസുകളുമായി കോടതി കയറിയിറങ്ങുന്ന 30 ഓളം പേര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ബലാത്സംഗ കേസാണെങ്കില്‍ കുറ്റപത്രം തയാറാക്കുമ്പോള്‍ തന്നെ അമ്പത് ശതമാനം തുക അനുവദിക്കണമെന്ന് വ്യവസ്ഥയുണ്ട്. 

ചാര്‍ജ് ഷീറ്റ് തയാറാക്കി കോടതിയില്‍ പോകുന്നതിന് മുമ്പായി 75 ശതമാനം വരെ തുക നല്‍കണമെന്നാണ് വ്യവസ്ഥ. ഇത്തരത്തില്‍ ജില്ലയില്‍ കൊടുക്കാനുള്ളത് 40 ലക്ഷം രൂപയാണ്. എന്നാല്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 19 ലക്ഷം മാത്രമേ നല്‍കാനുള്ളുവെന്ന പട്ടികജാതി/പട്ടികവര്‍ഗ വകുപ്പ് പറയുന്നതെങ്കിലും 40 ലക്ഷത്തിലധികമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ നിയമം നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റിയും ഉണ്ടാക്കിയിട്ടുണ്ട്. 

എന്നാല്‍ ഇരകള്‍ക്ക് പണം നല്‍കാനുള്ള കാലതാമസം പട്ടികവര്‍ഗ വിഭാഗത്തിവുള്ളവരുടെ കേസുകളെയും ബാധിച്ചിട്ടുണ്ട്. 2014 ല്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള 40 കേസുകളില്‍ അഞ്ചുപേരാണ് ശിക്ഷിക്കപ്പെട്ടത്. 2015 ല്‍ 43 കേസുകളില്‍ നാലുപേരാണ് ശിക്ഷിക്കപ്പെട്ടത്. 2016 ല്‍ 21 കേസുകളില്‍ പ്രതികളായ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതില്‍ പകുതിയോളം പോസ്‌കോ കേസുകളാണ്. 

2017 ല്‍ പോസ്‌കോ കേസ് ഉള്‍പ്പെടെ 14 കേസുകള്‍ കോടതിയില്‍ എത്തിയെങ്കിലും ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബോധവത്കരണവും സര്‍ക്കാരിന്റെ പിന്തുണയുമില്ലെങ്കില്‍ പട്ടികജാതി പട്ടികവര്‍ഗകേസുകളിലെ പ്രതികളെല്ലാം രക്ഷപ്പെടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011 ല്‍ 39 അവിവാഹിതരായ അമ്മമാരുടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല.