തിരുവനന്തപുരം: ആഫ്രിക്കയില്‍ ബിസിനസ് നടത്തുന്ന മകള്‍ ഡോളി ജോസും കൊല്ലത്ത് ബിസിനസ് ചെയ്യുന്ന മകന്‍ റോയ് ആന്റണിയും അമ്മയ്ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ നല്‍കിയത് അരലക്ഷം രൂപ. പക്ഷേ, കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷന്‍ ശ്രേയസില്‍ താമസിക്കുന്ന ഇവരുടെ അമ്മ ഷീല ആന്റണിക്ക് (87) ക്രിസ്മസ് ആഘോഷിക്കാന്‍ മനസുവരുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തജീവിതങ്ങളെ ഓര്‍ത്തപ്പോള്‍ ഷീലാമ്മയ്ക്ക് മറുത്തൊന്ന് ആലേചിക്കാന്‍ തോന്നിയില്ല. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോടൊപ്പം ഷീലാമ്മ സെക്രട്ടറിയേറ്റിലെത്തി അരലക്ഷം രൂപ കൈമാറി ശൈലജ ടീച്ചര്‍ക്ക് കൈമാറി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. 

കൊല്ലത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ് ഷീലാമ്മയെന്ന് വിളിക്കുന്ന ഷീല ആന്റണി. ഭര്‍ത്താവ് ഒ.ആന്റണി 17 വര്‍ഷം മുമ്പ് മരിച്ചിരുന്നു. മകന്‍ റോയ് ആന്റണി കൊല്ലത്തും മകള്‍ ഡോളി ജോസ് ആഫ്രിക്കയിലും ബിസിനസ് നടത്തുന്നു. ക്രിസ്തുമസ് ആഘോഷിക്കാനായി ഈ മക്കള്‍ അമ്മയ്ക്ക് നല്‍കിയതാണ് അരലക്ഷം രൂപ. ഇത് ഷീലാമ്മയുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഓഖി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ദീനരോധനമാണ് ഓര്‍മ്മ വന്നത്. നമ്മളിവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ പട്ടിണിയും ദാരിദ്ര്യവും എങ്ങനെ കാണാതെ പോകും. എങ്ങനെ ഈ തുക അവരില്‍ ഫലപ്രദമായി എത്തിക്കാമെന്ന് സുഹൃത്തും വനിത കമ്മീഷന്‍ അംഗവുമായ ഷാഹിദ കമാലിനോട് ചോദിച്ചു. മാധ്യമ ഫോട്ടോഗ്രാഫറായ റോണയും സഹായിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്തെത്തി മന്ത്രി ശൈലജ ടീച്ചര്‍ക്ക് തുക കൈമാറിയത്. 

ശൈലജ ടീച്ചറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.