ചെന്നൈ: സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. ഇരുവരും 45 മിനുട്ടോളം കൂടിക്കാഴ്ച നടത്തി. കോളേജ് ക്യാമ്പസിനകത്തുള്ള സിസിടിവിയോടുകൂടിയ സന്ദര്‍ശക മുറിയില്‍വച്ച് അധ്യാപകരുടെ അനുമതിയോടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. അഭിഭാഷകനോടൊപ്പമാണ് ഷെഫിന്‍ സേലത്ത് എത്തിയത്. 

അതേസമയം ഹാദിയയുടെ ഹൗസര്‍ജന്‍സി ഇതുവരെയും തുടങ്ങാനായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ സുഹൃത്തിന്റെ ഫോണിലൂടെയാണ് ഹാദിയ മാതാപിതാക്കളുമായി ബന്ധപ്പെടുന്നതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. 

ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം മാത്രമായിരിക്കുമെന്ന് ഷെഫിന്‍ ജഹാന്‍ നേരത്തേ പറഞ്ഞിരുന്നു. ക്യാമ്പസില്‍ വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളേജ് ഡീന്‍ വ്യക്തമാക്കിയിരുന്നു. 

സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനായി 25കാരിയായ ഹാദിയക്ക് സുപ്രീംകോടതി വിധി പ്രകാരം പ്രവേശനം നല്‍കിയത്. രക്ഷിതാക്കളുടെ കീഴില്‍ നിന്ന് മോചിപ്പിച്ചാണ് സുപ്രീംകോടതി ഹാദിയയെ കോളജിലേക്കയച്ചത്. തന്റെ അനുമതിയോടെ ഹാദിയക്ക് ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെ ആരെയും കാണാവുന്നതാണെന്ന് പ്രിന്‍സിപ്പാളും വ്യക്തമാക്കിയിരുന്നു.