സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്ക് കപ്പലില്‍ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു.

കൊച്ചി: ലക്ഷദ്വീപിലുണ്ടായ കപ്പല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തൊമ്പത് പേരെ കൊച്ചിയിലെത്തിച്ചു. കപ്പല്‍ മാര്‍ഗം പുറകടലിലെത്തിച്ച ശേഷം കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകളിലാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. എല്ലാവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് ലക്ഷദ്വീപില്‍ നിന്ന് മുന്നൂറ്റി നാല്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ അപകടത്തില്‍പ്പെട്ടത്. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്ക് കപ്പലില്‍ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു. പ്രാണരക്ഷാര്‍ത്ഥം കടലില്‍ ചാടിയ ഇരുപത്തിമൂന്ന് പേരെ ഇതുവഴി വന്ന മറ്റൊരു ചരക്ക് കപ്പലിലുള്ളവര്‍ രക്ഷിച്ചിരുന്നു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ മുന്ന് പേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചു. 

ബാക്കിയുള്ളവരെയാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കൊച്ചിയിലെത്തിച്ചത്. ഇതില്‍ മലയാളികളും ഉള്‍പ്പെടും. അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹവും കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ചരക്കു കപ്പലിലെ രാസപദാര്‍ത്ഥങ്ങളില്‍ തീപിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാണാതായ മൂന്ന് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.