ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ട്; പിഴയടക്കില്ല: ശോഭാ സുരേന്ദ്രന്‍
ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമര്‍ശനങ്ങളോടെ തള്ളിയ ഹൈക്കോടതി ശോഭ സുരേന്ദ്രനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കാന്‍ വിധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. കോടതി കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ഹർജിക്കാരി എവിടെയും പരാതി നൽകിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രന്‍റെ ഹർജി നിയമപരമായി എവിടെയും നിലനിൽക്കില്ല. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചതെന്ന് വിമർശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നൽകി. കോടതിയെ പരീക്ഷണവസ്തു ആക്കരുത്. അനാവശ്യ വാദങ്ങൾ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്. അതിനെ ഹർജിയുമായി കൂട്ടിവായിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.