പിഴയടയ്ക്കാന്‍ ഇപ്പോള്‍ പണമില്ലെന്ന് യുവാവ് പറയുമ്പോള്‍ കഴുത്തിന് പിടിച്ചു തള്ളുകയും തല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു
കണ്ണൂര്‍: പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചതിന്‍റെ പേരില്‍ ഇപ്പോള്‍ പിഴയടയ്ക്കാന്‍ പണമില്ലെന്ന് പറഞ്ഞ യുവാവിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി മയ്യില്‍ എസ്ഐ. പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയപ്പോഴാണ് പിടിച്ചു തള്ളിയതെന്ന് എസ്ഐ പറഞ്ഞു. പണം ഉണ്ടായിട്ടും പിഴ അടക്കാൻ യുവാവ് തയാറായില്ല.
കൂടുതൽ കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും എസ്ഐ രാഘവന്‍ പറഞ്ഞു. പിഴയടയ്ക്കാന്‍ ഇപ്പോള്‍ പണമില്ലെന്ന് യുവാവ് പറയുമ്പോള്‍ കഴുത്തിന് പിടിച്ചു തള്ളുകയും തല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
പൊതുസ്ഥലത്ത് വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനാണ് എസ്ഐ രാഘവന്‍ യുവാവിനെ പിടികൂടുന്നത്. തുടര്‍ന്ന് പിഴയടയ്ക്കണമെന്ന് പറഞ്ഞു. കെെയില്‍ പണമില്ലാത്ത കാര്യം പറഞ്ഞെങ്കിലും പിഴ അപ്പോള്‍ തന്നെ നല്‍കണമെന്ന വാശിയിലായിരുന്നു എസ്ഐ. പണം പിന്നീട് അടയ്ക്കാമെന്ന് യുവാവ് പറയുമ്പോള്‍ എസ്ഐ ദേഹത്ത് കെെവെച്ചു.
ഇതോടെ തന്‍റെ ദേഹത്ത് കെെവെയ്ക്കരുതെന്ന് യുവാവ് പറയുമ്പോഴാണ് തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്. വീണ്ടും വാക്കുതര്‍ക്കം തുടര്‍ന്നു. പിഴ എഴുതിയ ശേഷം തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്. യുവാവിന്‍റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്.

