ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ലോക ചരിത്രം ഈ കന്യാസ്ത്രീകൾ തിരുത്തി കുറിച്ചെന്ന് സിസ്റ്റർ ജെസ്മി. ധീരതയോടെ ആണ് അവർ സമരത്തിന് ഇറങ്ങിയത്. മീ ടു ക്യാമ്പയിൻ അല്ല ഇത് വീ ടു ക്യാമ്പയിൻ ആണെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു. 

തൃശൂര്‍: ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ലോക ചരിത്രം ഈ കന്യാസ്ത്രീകൾ തിരുത്തി കുറിച്ചെന്ന് സിസ്റ്റർ ജെസ്മി. ധീരതയോടെ ആണ് അവർ സമരത്തിന് ഇറങ്ങിയത്. മീ ടു ക്യാമ്പയിൻ അല്ല ഇത് വീ ടു ക്യാമ്പയിൻ ആണെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു. സ്ത്രീ തീ ആണമെന്നും ചാരം ആകരുതെന്നും അവര്‍ പറഞ്ഞു. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃശൂര്‍ തുടങ്ങിയ സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ജെസ്മി. 

അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരം തുടങ്ങി. ബിഷപ്പിന്റെ മൊഴിയെടുക്കുന്നതിനുളള ചോദ്യാവലി അന്വേഷണസംഘം ഇന്ന് തയ്യാറാക്കുമെന്ന് പൊലീസ് വിശദമാക്കി. ബിഷപ്പിനെ മൂന്ന് ദിവസം വരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ബിഷപ്പിന്റെ മൊഴിയിലെ വൈരുധ്യങ്ങളെ കുറിച്ചുളള പരിശോധന അവസാനിച്ചുവെന്നും കോട്ടയം എസ് പി അറിയിച്ചു. 

സ്ഥാനമൊഴിയുന്നതിന്‍റെ സൂചനകള്‍ നല്‍കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാർപ്പാപ്പയ്ക്ക് കത്തയച്ചു. ബലാല്‍സംഗക്കേസില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഭരണചുമതല ഒഴിയാന്‍ അനുവദിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കത്തിന്‍മേല്‍ വത്തിക്കാന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല

ഇന്നലെ വൈകിട്ടാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പ്പാപ്പയക്ക് കത്തയച്ചത്. കത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്.കന്യാസ്ത്രീയുടെ പരാതിയില്‍ കേരളത്തില് അന്വേഷണം പുരോഗമിക്കുകയാണ്.ചോദ്യം ചെയ്യലിനായി പലതവണ കേരളത്തിലേക്ക് പോകേണ്ടി വരും. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ രൂപതയുടെ ഭരണചുമതലയില്‍നിന്ന് വിട്ടുനില്ക്കാന്‍ അനുവാദം നല്‍കണം എന്നാണ് കത്തില്‍ അഭ്യര്‍ഥിക്കുന്നത്.