അജ്മീര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ സുരേഷ് നായര്‍ നിരപരാധിയെന്ന് സഹോദരി സുഷമ ഏഷ്യാനെറ്റ് ന്യൂസിനോട്. സുരേഷിനെ ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.  സുരേഷ് നായരെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് എന്‍ഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

കോഴിക്കോട്: അജ്മീര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ സുരേഷ് നായര്‍ നിരപരാധിയെന്ന് സഹോദരി സുഷമ ഏഷ്യാനെറ്റ് ന്യൂസിനോട്. ആരെങ്കിലും മനപ്പൂര്‍വ്വം കുടുക്കിയതാകാമെന്നും സഹോദരി പറഞ്ഞു. 2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്‌മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

സ്ഫോടനത്തിനായി സമഗ്രികൾ ഇയാള്‍ എത്തിച്ചിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. സുരേഷ് നായരെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് എന്‍ഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

അതേസമയം സുരേഷുമോയോ കുടുംബവുമായോ കുറേക്കാലമായി യാതൊരു ബന്ധവുമില്ലെന്ന് അമ്മയുടെ സഹോദരി രാധ പറഞ്ഞിരുന്നു. സുരേഷ് നായര്‍ വര്‍ഷങ്ങളായി നാട്ടില്‍ വരാറില്ലെന്നാണ് രാധ പറഞ്ഞത്.