2020ൽ പോറ്റി ഒരു ജീവനക്കാരെയും കൂട്ടി പീഠത്തിൻ്റെ അളവെടുത്തു. ഈ പീഠം ചേരാതെ വന്നപ്പോൾ സുഹൃത്തിന് കൈമാറി.

പത്തനംതിട്ട: ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിലെ ദ്വാരപാലക പീഠത്തിന്റെ അളവെടുത്തത് അനുമതിയില്ലാതെയെന്ന് വിവരം. സന്നിധാനത്ത് ആളെയെത്തിച്ച് പീഠത്തിന്റെ അളവെടുക്കാൻ പോറ്റിക്ക് രേഖാമൂലം ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നില്ലെന്ന് എസ്ഐടി കണ്ടെത്തി. 2020ൽ പോറ്റി ഒരു ജീവനക്കാരെയും കൂട്ടി പീഠത്തിൻ്റെ അളവെടുത്തു. ഈ പീഠം ചേരാതെ വന്നപ്പോൾ സുഹൃത്തിന് കൈമാറി. ഈ പീഠമാണ് പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നും ദേവസ്വം വിജിലൻസ്.കണ്ടെത്തിയത്. 2019ൽ സ്വർണം പൂശിയ പീഠത്തിൻ്റെ തിളക്കം മങ്ങിയെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് വീണ്ടും സ്വർണം പൂശാമെന്ന് പോറ്റി കത്ത് നൽകിയത്.

ശബരിമല ശ്രീകോവിലിന്റെ പുതിയ വാതിൽ ബെംഗളൂരുവിൽ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശനത്തിന് വച്ചതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ശ്രീറാംപുരയിൽ പ്രത്യേക പൂജകൾ നടത്തി. ഉണ്ണികൃഷ്ണൻ പോറ്റിയും സഹായി രമേഷ് റാവുവും ചേര്‍ന്നാണ് സ്വർണം പൂശിയ വാതിൽ എത്തിച്ചത്. സ്വർണം പൂശിയത് ചെന്നൈയിൽ എന്ന് രമേഷ് റാവു വ്യക്തമാക്കി. വാതിൽ നിർമിച്ചതും ബെംഗളൂരുവിലാണ്. ദാരുശിൽപി നന്ദകുമാർ നിർമിച്ചതാണ് വാതിൽ.