ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട പരിശോധനയിൽ രേഖകളും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. തന്നെ കവർച്ചയ്ക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും മൊഴി.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ 8 മണിക്കൂർ നീണ്ടു നിന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിലെ എസ് ഐ ടി പരിശോധന അവസാനിച്ചു. വീട്ടിൽ നിന്നും രേഖകളും ഹാർഡ് ഡിസ്കും കണ്ടെത്തി. വീട്ടിൽ നിന്ന് അന്വേഷണ സംഘം വിവിധ രേഖകളും പിടിച്ചെടുത്തു. പുളിമാത്ത് വില്ലജ് ഓഫീസർ, വാർഡ്‌ അംഗം എന്നിവരുടെ സന്നിധ്യത്തിലായിരുന്നു പരിശോധന. കാരേറ്റുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. അന്വേഷണത്തിലൂടെ എല്ലാം തെളിയും എന്നായിരുന്നു വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.

തന്‍റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായതോടെ നിലപാട് മാറ്റിയിരിക്കുകയാണ്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.

നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയത് മുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാ​ഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും.