'കേരള സഖാക്കൾ പാർട്ടി പരിപാടികൾ ഒന്ന് കൂടി പഠിക്കണം'; വിമർശകർക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി
തൃശ്ശൂര്‍: വിമർശകർക്ക് ചുട്ട മറുപടിയുമായി സീതാറാം യെച്ചൂരി. കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുവെന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ വിമർശനം. ഷംസീറിന്‍റെയും റിയാസിന്‍റെയും പേരെടുത്ത് യെച്ചൂരിയുടെ പറഞ്ഞാണ് മറുപടി.
കേരള സഖാക്കൾ പാർട്ടി പരിപാടികൾ ഒന്ന് കൂടി പഠിക്കണമെന്ന് യെച്ചൂരി വിമര്‍ശിച്ചു. താന്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞതല്ല ഇവിടെ ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് തൻ എവിടെയും പറഞ്ഞിട്ടില്ല. തന്ത്രപരമായ അടവുനയം വേണമെന്നാണ് പറഞ്ഞതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇത് മനസിലാകാതെയാണ് മുഹമ്മദ് റിയാസും ഷംസീറും അധികാരത്തിലേക്കുള്ള കുറുക്കു വഴിയെന്ന് വിമർശിച്ചത്.
ഗൂഗിളിൽ കിട്ടുന്ന കാര്യങ്ങളല്ല താൻ പറഞ്ഞതെന്നും യെച്ചൂരിയുടെ പരിഹാസം. കേരള നേതാക്കള്‍ ഗൂഗിളിൽ സേർച്ച് ചെയ്യാതെ പാർട്ടി നയരേഖ വായിച്ചു പഠിക്കാണം. ഗൂഗിളിൽ തെരഞ്ഞാൽ ഇത് കിട്ടില്ല. പാർട്ടി നയരേഖ പഠിക്കുകയാണ് വേണ്ടതെന്നു യെച്ചൂരി പരിഹസിച്ചു. കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ യെച്ചൂരിയെ കടന്നാക്രമിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനത്തെ ആണ് തെറ്റായ പ്രചാരണമെന്ന് യെച്ചൂരി പറഞ്ഞത്. സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളയോ ത്രിപുരയോ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റാണ്. ഇത് ഓർക്കണമെന്നും യെച്ചൂരി പറഞ്ഞു.