ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഫെയ്‌സ്ബുക്ക്, വാട്ടസാപ്പ്, എസ്.എം.എസ് എന്നിവ വഴി വോട്ടിംഗ് നടത്തിയാണ് സ്മാര്‍ട്ട്‌സിറ്റി പ്രദേശങ്ങള്‍ കണ്ടെത്തുക. 

ഇന്ന് കാലത്ത് ഒമ്പതു മണിക്കാണ് നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ പൊതുജനങ്ങള്‍ക്കായി വോട്ടെടുപ്പ് നടത്തുന്നത്. വൈകീട്ട് നാലു വരെ വോട്ട് ചെയ്യാം. കോട്ടണ്‍ഹില്‍സ് സ്‌കൂളിലും മോഡല്‍ സ്‌കൂളിലുമെല്ലാം വിദ്യാര്‍ത്ഥികള്‍ അടക്കം പൊതുജനങ്ങളുടെ വലിയ നിര വോട്ട് ചെയ്യാനെത്തി.

തെരഞ്ഞെടുപ്പിനായി 50 വീതം ഇലക്‌ട്രോണിക്‌വോട്ടിങ്‌യന്ത്രവും ജീവനക്കാരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കും. സ്മാര്‍ട്ട്‌സിറ്റി പദ്ധതികള്‍ നടത്തുന്നതിനായി ഏഴ് ഏരിയകളെ ടെക്‌നിക്കല്‍ കമ്മിറ്റി കണ്ടെത്തി.ഈ ഏരിയകളെ മൂന്നായി മാറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കാനാണ് വോട്ടെടുപ്പ്. നിലവിലുള്ള ഏഴ് മേഖലകളുടെ പേര് പട്ടികയിലുണ്ടാവും. ഇവയില്‍നിന്ന് ഇഷ്ടമുള്ള മൂന്ന് മേഖലകളുടെ പേര് നിര്‍ദേശിക്കാം. ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മൂന്ന് മേഖലകളിലാണ് പദ്ധതി നടപ്പാക്കുക. ഇവയ്ക്ക് അനുയോജ്യമായ പദ്ധതികള്‍ സ്മാര്‍ട്ട് സിറ്റി കണ്‍സള്‍ട്ടിങ് ഏജന്‍സി തയ്യാറാക്കും. 

13ന് വോട്ടെടടുപ്പ് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം നഗരത്തിന് മൊത്തം ബാധകമായ പാന്‍ സിറ്റിയുമായി ബന്ധപ്പെട്ടും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കും.ജലം, ഗാര്‍ഹികം, ഖരമാലിന്യ മാനേജ്‌മെന്റ്, ഗതാഗതം, തൊഴില്‍, ആരോഗ്യം, സുരക്ഷ തുടങ്ങി എട്ടു വിഭാഗങ്ങളിലായി ഇഷ്ടമുള്ള മൂന്ന് വിഷയങ്ങളിലാണ് അഭിപ്രായം സ്വരൂപിക്കുന്നത്.ഇതിനായി പ്രത്യേക സംവിധാനം ഒരുക്കും. മാര്‍ച്ച് 31നകം സ്മാര്‍ട്ട്‌സിറ്റി പ്രപ്പോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം.ജനാഭിപ്രായം രൂപീകരിച്ച് പ്രപ്പോസല്‍ തയ്യാറാക്കണമെന്നത് സ്മാര്‍ട്ട്‌സിറ്റി നിയമാവലിയില്‍ പ്രധാനമാണ്. അതിനാലാണ് നഗരസഭ ഇത്തരമൊരു അഭിപ്രായ രൂപീകരണം നടത്തുന്നത്.