വിഷപ്പാമ്പില്‍ നിന്ന് വളര്‍ത്തുനായയെ രക്ഷിക്കാര്‍ ശ്രമിച്ച 24 കാരന് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലാണ് യുവാവ് പാമ്പുകടിയേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി വീടിന് പിന്നില്‍ വളര്‍ത്ത് നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടെത്തിയ യുവാവ് നായയുടെ വായില്‍ പാമ്പിനെ കാണുകയായിരുന്നു. ഉടന്‍ തന്നെ നായയുടെ വായില്‍ നിന്ന് പാമ്പിനെ വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ വിരലില്‍ കടിയേറ്റു.

 ഇതിനിടയില്‍ കടിച്ച പാമ്പിനെ പിടികൂടി യുവാവ് കുപ്പിലാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിഷപ്പാമ്പായ ബ്രൗണ്‍ സ്‌നേക്കാണ് യുവാവിനെ കടിച്ചത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കടിയേറ്റ 40 മിനിറ്റിനുള്ളില്‍ യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു.

 അപൂര്‍വമായി മാത്രമേ ബ്രൗണ്‍ സ്‌നേക്ക് കടിക്കാറുള്ളു. ഒരു വര്‍ഷം 300 പേര്‍ക്കെങ്കിലും ബ്രൗണ്‍ സ്‌നേക്കിന്റെ കടിയേല്‍ക്കാറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ഉരഗജീവിയാണ് ഇവ.