എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണെന്നും ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ലെന്നും വി കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞു കൊടുക്കരുതെന്നും കുഞ്ഞികൃഷ്ണൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും കോൺഗ്രസ്‌ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ലെന്നും പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞു കൊടുക്കരുതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് കുഞ്ഞികൃഷ്ണൻ്റെ സ്ഥാനാർഥി പ്രഖ്യാപനം.

ഇന്നലെ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥിത്വം തീരുമാനിച്ചത്. തുടങ്ങിവച്ച പോരാട്ടത്തിന് വേണ്ടിയാണു മത്സരിക്കുന്നത്. മധുസൂദനനെ സ്ഥാനാർഥി ആക്കില്ലെന്നാണ് കരുതിയത്. ഇത്ര ആരോപണം ഉണ്ടായിട്ടും മാറ്റിയില്ല. എന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ മത്സരിച്ചേ മതിയാവൂ എന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഇത്‌. ഇടതുപക്ഷത്തിന് എതിരല്ല. എൽഡിഎഫ് സ്ഥാനാർഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് മധുസൂദനന്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തുന്ന ഒരാളെ എങ്ങനെ ഇടതു പക്ഷമായി കാണുകയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.