ദില്ലി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നതാണ് മാറ്റിവച്ചു. കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി മാറ്റിവച്ചത്. കേസ് നാലാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ഹര്‍ജി. 

കേസില്‍ കൂടുതല്‍ രേഖകള്‍ നല്‍കാനുണ്ടെന്നാണ് നാലാംപ്രതിയും കെഎസ്ഇബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരി രങ്ക അയ്യരുടെ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍, വ്യക്തിപരമായ ബുദ്ധിമുട്ടാണ് മൂന്നാംപ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര്‍.ശിവദാസന്‍ കോടതിയെ അറിയിച്ചത്. അപേക്ഷകള്‍ പരിഗണിച്ച് കേസ് മാറ്റുന്നകാര്യം കോടതി ഇന്ന് തീരുമാനിക്കും. കേസില്‍ സിബിഐ ഹര്‍ജി നല്‍കി എന്ന് കോടതിയില്‍ തെറ്റായി പറഞ്ഞ് നേരത്തെ പ്രതികളുടെ അഭിഭാഷകര്‍ കേസ് ആറാഴ്ചത്തേക്ക് മാറ്റിവെപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസ്, വൈദ്യുതി ബോര്‍ഡ് അംഗം കെ.ജി.രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുപ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.