തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തി. ജസ്റ്റിസ് ശിവരാജന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം. നാല് ഭാഗങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഒരു ഭാഗം മുഴുവന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീഴ്ചയാണ് പരാമര്‍ശിക്കുന്നത്. കേസ് അന്വേഷിച്ച ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമ‌ർശമുണ്ടെന്നും സൂചനയുണ്ട്. അന്വേഷണം സരിതയിലും ബിജു രാധാകൃഷ്ണനിലും ഒതുങ്ങിയെന്നാണ് വിമര്‍ശനം

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് വൈകുന്നേരമാണ് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിലുണ്ടെന്ന് സൂചന. തട്ടിപ്പുകൾ തടയാൻ നിലവിലെ നിയമങ്ങൾ അപര്യാപ്തമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം കമ്മീഷനിൽ വിശ്വാസമുണ്ടെന്ന് സരിതാ എസ് നായർ പറഞ്ഞു സോളാറുമായി ബന്ധപ്പെട്ട കേസുകൾ തുടരും . റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസമുണ്ടായത് മനഃപ്പൂർവമെന്ന് കരുതുന്നില്ലെന്നും സരിത പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോകുമ്പോഴും ശേഷവും റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും ജസ്റ്റിസ് ശിവരാജന്‍ പ്രതികരിച്ചില്ല. പരിഗണനാ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് റിപ്പോർട്ടെന്നും വിവരങ്ങൾ മുഖ്യമന്ത്രി പറയുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പുറത്തു വന്നശേഷം പ്രതികരിക്കാമെന്ന് ജ.ശിവരാജൻ അറിയിച്ചു. എന്നാല്‍ വിശദാംശങ്ങൾ പിന്നീട് പറയാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
. '