തിരുവനന്തപുിരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ കേസിൽ കമ്മീഷൻ റിപ്പോര്‍ട്ട് ഇന്ന്. കമ്മീഷമന്‍റെ കാലാവധി 27ന് അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് ജി ശിവരാജൻ റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം . വൈകീട്ട് മൂന്നിനാണ് സോളാര്‍ കമ്മീഷൻ മുഖ്യമന്ത്രിയെ കാണുന്നത്

കേരളത്തിൽ സൗരോർജ്ജ ഫാമുകളും കാറ്റാടി പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്ന് പണം തട്ടിയെടുത്തെന്ന പരാതി. അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് ആരോപണമുയർന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഓഫീസിനുമെതിരെ. മുഖ്യപ്രതി സരിതാ നായര്‍ അടക്കമുള്ളവരുടെ ഫോണ്‍ രേഖകൾ കൂടി പുറത്തു വന്നതോടെ യുഡിഎഫ് സര്‍ക്കാറിനെ വിവാദങ്ങളുടെ നടുക്കടലിലാക്കിയ സോളാർ കേസ്. 

അഴുപതിനായിരം മുതൽ അൻപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയത് നൂറോളം പേരാണ്. ഇടത് മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം 2013 ഒക്ടോബര്‍ 28 ന് ജസ്റ്റിസ് ജി ശിവരാജൻ ഏറ്റെടുത്തു. ഉമ്മൻചാണ്ടിയെ കമ്മീഷൻ വിസ്തരിച്ചത് തുടർച്ചയായ 14 മണിക്കൂര്‍. 

216 സാക്ഷികളെ വിസ്തരിക്കുകയും 839 രേഖകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ആറുമാസത്തെ കാലാവധി പലതവണ നീട്ടി മൂന്നര വര്‍ഷത്തിന് ശേഷമാണ് അന്തിമ റിപ്പോര്‍ട്ടിലേക്ക് കാര്യങ്ങളെത്തുന്നത്. രാഷ്ട്രീയ കേരളത്തിന്റെ ആകാംക്ഷ മുഴുവൻ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലും ശുപാര്‍ശകളിലുമാണ്. അതേസമയം റിപ്പോര്‍ട്ട് തയ്യാറാകുന്നതേ ഉള്ളൂ എന്നും നാളെ സമര്‍പ്പിക്കുമെന്ന് തീര്‍ത്ത് പറയാനാകില്ലെന്നുമാണ് ജസ്റ്റിസ് ജി ശിവരാജൻ പറയുന്നത്.