നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ച് കർമ്മനിരതനാകുകയാണ് ബ്രിഗേഡിയർ‌ ഹർബിർസിംഗ്. 

ശ്രീനഗർ: പുൽവാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ച് കർമ്മനിരതനാകുകയാണ് ബ്രിഗേഡിയർ‌ ഹർബിർസിംഗ്. തിങ്കളാഴ്ച പുൽവാമിൽ ജെയ്ഷെ ഭീകരരുമായി നടന്ന ഏറ്റമുട്ടലിൽ ഹർബിർ സിംഗിന് പരിക്കേറ്റിരുന്നു. 

ഭീകരർക്കെതിരെയുള്ള ആക്രമണം ഇപ്പോഴും പുൽവാമയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സിംഗ് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ ഉടൻ തന്നെ ലീവ് റദ്ദാക്കി ഹർബിർ സിംഗ് ജോലിയിൽ തിരികെയെത്താൻ സന്നദ്ധത അറിയിച്ചു. ലഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലൻ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരരെന്ന് കരുതപ്പെടുന്ന മൂന്ന് ഭീകരരനെ ഇല്ലാതാക്കാൻ സാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 

ബ്രിഗേഡിയർ സിംഗ് നേരിട്ട് യുദ്ധമുഖത്തേയ്ക്കാണ് എത്തിയത്. മുന്നിൽ നിന്ന് സൈന്യത്തെ നയിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ സിംഗാണ്. പരിക്കേറ്റ നിരവധി സൈനികോദ്യോഗസ്ഥർ ഇപ്പോഴും ഭീകരരുമായുള്ള ഏറ്റമുട്ടലിൽ സജീവമാണെന്നും ലഫ്റ്റനന്റ് ജനറൽ ധില്ലൻ വ്യക്തമാക്കി. മേജർ വി എസ് ദൗണ്ഡിയാൽ ഉൾപ്പെടെ മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിലും ഏറ്റുമുട്ടലിലും പരിക്കേറ്റ നിരവധി സൈനികർ ഇപ്പോഴും ചികിത്സയിലാണ്. മിക്ക ഉദ്യോഗസ്ഥരും ചെറിയ പരിക്കുകൾ അവഗണിച്ച് ഇപ്പോഴും യുദ്ധമുഖത്ത് സജീവമായി നിലകൊളള്ളുന്നുണ്ട്. 

പുൽവാമ ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ സൈന്യത്തിന് സർവ്വ സ്വാതന്ത്ര്യവും നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് സൈന്യം തിരിച്ചടിക്കുന്നതെന്നും ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ വരരുതെന്നും ലഫ്റ്റനന്റ് ജനറൽ ധില്ലൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.