ദില്ലി: വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിക്ക് കാരണമായത്. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ തീരുമാനിച്ച കാര്യത്തിലും, പബ്‌ളിക് പ്രോസിക്യൂട്ടറെ സുപ്രീംകോടതിയിലെ നടപടികളില്‍ നിന്ന് ഒഴിവാക്കിയതിലും നിലനില്‍ക്കുന്ന അവ്യക്തതകള്‍ക്കിടെയാണ് കേരളത്തെ ഞെട്ടിച്ചുകാണ്ട് സുപ്രീംകോടതിയുടെ വിധി വന്നത്.
സൗമ്യവധക്കേസിലെ വാദപ്രതിവാദങ്ങളെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ ചൂടാറും മുമ്പാണ് സുപ്രീംകോടതിയുടെ വിധി വന്നത്. സുപ്രീംകോടതിയില്‍ കേസ് വാധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ തോമസ് പി. ജോസഫിനെ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന കെ.പി.ദണ്ഡപാണിയായിരുന്നു.
സര്‍ക്കാര്‍ മാറി പുതിയ സ്റ്റാന്റിംഗ് കോണ്‍സല്‍മാര്‍ വന്നു. സര്‍ക്കാരിനെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ട കേസുകളില്‍ നടത്തേണ്ട വിലയിരുത്തലുകള്‍ ഈ കേസില്‍ നടന്നില്ല. സൗമ്യകേസില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടതില്ല എന്നായിരുന്നു പുതിയ അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ ഓഫീസും എടുത്തത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രിമിനല്‍ കേസുകളില്‍ കൂടുതല്‍ വൈഭവമുള്ള അഭിഭാഷകരെ വേണമെങ്കില്‍ സര്‍ക്കാരിന് നിയോഗിക്കാമായിരുന്നു. അക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരും പരാജയപ്പെട്ടു.
സൗമ്യകേസ് വിചാരണ കോടതിയിലും ഹൈക്കോടതിയിലും നടത്തിയ പബ്‌ളിക് പ്രോസിക്യുട്ടര്‍ സുരേഷനെ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനുമായുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താതിരുന്നതും വീഴ്ചയായി.
വാദത്തിനിടെ കൊലപാതകത്തിന് തെളിവ് എവിടെ എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചുമില്ല. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി എന്നതില്‍ നേരിട്ടുള്ള സാക്ഷിമൊഴിയും ഇല്ല. ഊഹാപോഹങ്ങള്‍ പറയരുതെന്ന മുന്നറിയിപ്പ് സര്‍ക്കാരിന് കോടതി നല്‍കുകയും ചെയ്തു.
അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിലയിരുത്തലും കോടതി നടത്തി. സുപ്രീംകോടതിയില്‍ നിന്നേറ്റ തിരിച്ചടി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ പാഠമാണ്. ജിഷ വധക്കേസിലടക്കം സര്‍ക്കാര്‍ കാണിക്കേണ്ട ജാഗ്രതയുടെ ഓര്‍പ്പെടുത്തല്‍കൂടിയാണ്.
