ആദ്യ പകുതി ഫൗളുകളാല്‍ സമ്പന്നം

റോസ്റ്റൗ: ഈ ലോകകപ്പില്‍ കൂടുതല്‍ ഫൗളുകളാല്‍ നിറംകെട്ട ആദ്യ പകുതി പിന്നിടുമ്പോള്‍ സൗത്ത് കൊറിയയും സ്വീഡനും ഗോള്‍രഹിത സമനിലയില്‍. രണ്ടു ടീമുകളും കളത്തില്‍ പുലര്‍ത്തിയ ആവേശം നിരവധി ഫൗളുകള്‍ക്കാണ് വഴിയൊരുക്കിയത്. ഇതിനിടെ ഹെഡര്‍ ചെയ്യുന്നതിനിടയില്‍ കൊറിയന്‍ താരം പാര്‍ക്ക് ജോ ഹോ 28-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തും പോയി. സൗത്ത് കൊറിയയുടെ ആക്രണത്തോടെയാണ് കളിക്ക് തുടക്കമായത്.

മൂന്നാം മിനിറ്റില്‍ തന്നെ കോര്‍ണര്‍ നേടാന്‍ ഏഷ്യന്‍ പടയ്ക്ക് സാധിച്ചു. എങ്കിലും കളി മുറുകിയതോടെ സ്വീഡന്‍ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. 20-ാം മിനിറ്റില്‍ സ്വീഡന് സുവര്‍ണാവസരം ലഭിച്ചു. സൗത്ത് കൊറിയന്‍ പ്രതിരോധ നിരയ്ക്ക് പന്ത് അടിച്ചകറ്റാന്‍ സാധിക്കാതെ പോയതോടെ എമില്‍ ഫോഴ്സ്ബെര്‍ഗിന് മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. പക്ഷേ, എമിലിന്‍റെ ദുര്‍ബല ഷോട്ട് ജോ ഹ്യൂ വൂവിനെ കീഴടക്കിയില്ല.

വീണ്ടും തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ സ്വീഡന്‍ ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും ഭാഗ്യവും കൊറിയന്‍ ഗോള്‍ കീപ്പറിന്‍റെ അസാമാന്യ സേവുകളും ഏഷ്യന്‍ ശക്തികളെ ആദ്യ പകുതിയില്‍ രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ കൊറിയന്‍ ഗോള്‍ മുഖത്ത് സ്വീഡിഷ് ആക്രമണം ശക്തമാക്കിയിട്ടും ആദ്യ ഗോള്‍ നേട്ടം മാത്രം അകന്നു നിന്നു. കളിയുടെ ആദ്യ പകുതിയില്‍ മാത്രം 25 ഫൗളുകളാണ് വരുത്തിയിരിക്കുന്നത്.