ലക്‌നൗ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി മത്സരിക്കുമെന്ന് അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആകെയുള്ള 182 നിയമസഭ സീറ്റുകളിലെ അഞ്ച് സീറ്റുകളില്‍ മത്സരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ വോട്ട് വിഘടിക്കാതിരിക്കാനാണ് സമാജ്‌വാദി പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ മാത്രം മത്സരിക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. 

വ്യക്തമായ സംഘടന ശക്തിയുള്ള ഇടങ്ങളിലാണ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. നേരത്തെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ്‌പി കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിരുന്നു. ബിജെപി വിരുദ്ധ ചേരിയിലെ ആര്‍ക്കുവേണ്ടിയും പ്രചരണത്തിന് ഇറങ്ങുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. 

സ്കൂള്‍ പഠനകാലത്തും ദീപാവലിക്കും ഉത്തര്‍പ്രദേശിലെ പുണ്യ സ്ഥലങ്ങള്‍ താനും സന്ദര്‍ശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയെയും യു.പി മുഖ്യമന്ത്രിയെയും ഉന്നംവെച്ച് അഖിലേഷ് യാദവ് പറഞ്ഞു. തന്‍റെ വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്നും, പ്രസിദ്ധീകരിച്ചാല്‍ ബിജെപി മാധ്യമസ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.