മാഡ്രിഡ്: പിരിച്ചുവിടപ്പെട്ട മുൻ കറ്റാലൻ പ്രവിശ്യാ പ്രസിഡന്റ് കാർലെസ് പീജ്മോണ്ടിനും നാലു മാന്ത്രിമാർക്കുമെതിരെ സ്പാനിഷ് ജഡ്ജി യൂറോപ്യൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബെൽജിയത്തിലേക്ക് കടന്ന അഞ്ചു കാറ്റലോണിയൻ നേതാക്കളും മാഡ്രിഡിലെ ഹൈക്കോടതി നടന്ന വിചാരണയിൽ ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് സ്പാനിഷ് ജഡ്ജി വാറണ്ട് പുറപ്പെടുവിച്ചത്.
സ്പാനിഷ് ഹൈക്കോടതിയിൽ ഹാജരാകുന്നതിനു പകരം ബ്രസൽസിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കാമെന്ന പീജ്മോണ്ടിന്റെ നിലപാടു സ്പാനിഷ് ജഡ്ജി അംഗീകരിച്ചില്ല. വീഡിയോ കോൺഫറൻസ് അനുവദിക്കണമെന്ന അഭ്യർഥനയും കോടതി തള്ളി. നീതിയുക്തമായ വിചാരണ നടത്തുമെന്നു മാഡ്രിഡ് ഉറപ്പുതന്നാൽ മാത്രമേ സ്പെയിനിലേക്കു മടങ്ങുകയുള്ളൂവെന്നാണ് പീജ്മോണ്ടിന്റെ നിലപാട്. സ്പെയിൻ സർക്കാർ പിരിച്ചുവിട്ട കാറ്റലോണിയ മന്ത്രിസഭയിലെ എട്ട് മുൻ മന്ത്രിമാരെയും വിചാരണയ്ക്ക് ശേഷം സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു. കലാപത്തിന് പ്രേരിപ്പിക്കൽ, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
