ദില്ലി: അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ വികസനത്തിനായി കേന്ദ്രഅഭ്യന്തരമന്ത്രാലയം പ്രത്യേകഫണ്ട് അനുവദിച്ചു. 167 കോടി രൂപയാണ് ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ചത്. പാകിസ്താനും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഘാലയ, പഞ്ചാബ്, രാജസ്ഥാന്‍, ബീഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, ത്രിപുര, അസ്സം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലെ വികസനത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. 

അന്താരാഷ്ട്ര അതിര്‍ത്തിയുടെ 10 കി.മീ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളുടെ വികസനത്തിനായാവും ഈ പണം ചിലവിടുക. അന്തരാഷ്ട്ര അതിര്‍ത്തി കടന്നു പോകുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിര്‍ത്തിപ്രദേശങ്ങളുടെ വികസന പദ്ധതി അനുസരിച്ച് ഫണ്ട് ലഭിക്കുമെന്ന് അഭ്യന്തരമന്ത്രലായവൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര പ്രധാന്യത്തോടെ അടിസ്ഥാനസൗകര്യവികസനം
ഒരുക്കണമെന്ന് സുരക്ഷാസേനകള്‍ നിര്‍ദേശിക്കുന്ന പ്രദേശങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ ഫണ്ട് ലഭിക്കുക. പദ്ധതിക്കായി തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ തൊഴില്‍ നൈപുണ്യ പരിശീലനവും, ശുചിത്വപരിപാടികളും നടപ്പാക്കും. ഇതോടൊപ്പം ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവും കായിക-ടൂറിസം രംഗത്തെ വികസനവും പദ്ധതിയുടെ ഭാഗമാണ്.