അട്ടപ്പാടിയിലെ ശിശുമരണങ്ങൾ അന്വേഷിക്കാൻ ഇനി പ്രത്യേകസംഘം; കുഞ്ഞുങ്ങളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണം
നവജാതശിശുക്കൾ മരിച്ചാൽ മൃതദേഹം നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ പകർപ്പ് ബന്ധുക്കൾക്ക് നൽകും. പോസ്റ്റ്മോർട്ടം നിർബന്ധമാണെന്ന ബോർഡുകൾ ആശുപത്രികളിൽ പ്രദർശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
അട്ടപ്പാടി: അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. അട്ടപ്പാടിയിൽ മരിയ്ക്കുന്ന കുഞ്ഞുങ്ങളുടെ മൃതദേഹം നിർബന്ധമായും പോസ്റ്റമോർട്ടം നടത്തണമെന്നും തീരുമാനമായി.
കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മേലെ ചൂട്ടറ ഊരിലെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മുലപ്പാൽ ശ്വാസകോശത്തിൽ കടന്നത് മൂലമാണ് മരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. എന്നാൽ അധികൃതരുടെ അനാസ്ഥ ആരോപിച്ച് കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ ആദിവാസികളുടെ പ്രതിഷേധമുയർന്നു.
പ്രതിഷേധങ്ങളെ തുടർന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തിൽ അഗളിയിൽ യോഗം ചേർന്നു. അട്ടപ്പാടിയിൽ ഈ വർഷം ഉണ്ടായ 11 ശിശുമരണങ്ങളെക്കുറിച്ചും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സബ്കളക്ടർ നിയോഗിച്ചു. നവജാതശിശുക്കൾ മരിച്ചാൽ മൃതദേഹം നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ പകർപ്പ് ബന്ധുക്കൾക്ക് നൽകും. പോസ്റ്റ്മോർട്ടം നിർബന്ധമാണെന്ന ബോർഡുകൾ ആശുപത്രികളിൽ പ്രദർശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.