പട്ടയം വ്യാജമാണെന്ന് റവന്യു അധിക്യതര്‍ കണ്ടെത്തി കോടതി തെറ്റിധരിപ്പിച്ചാണ് കൈയ്യേറ്റം റവന്യു നടപടികള്‍ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിറക്കി

ഇടുക്കി: കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ വ്യാജരേഖകളുടെ മറവില്‍ കൈയ്യേറ്റമാഫിയ കൈയ്യടക്കുന്നു. ഇത്തവണ സഞ്ചാര സ്വതന്ത്രത്തിന്റെ മറവില്‍ കോടതി തെറ്റിധരിപ്പിച്ചാണ് കൈയ്യേറ്റം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കൊളേജിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ അധികാരം സ്ഥാപിക്കുന്നതിനാണ് കൈയ്യേറ്റക്കാരനായ ജോര്‍ജ്ജ് ഇത്തവണ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചിരിക്കുന്നത്. 

കൊളേജിന് സമീപത്തെ ബോട്ടാനിക്ക് ഗാര്‍ഡനും മൂന്നാര്‍ വില്ലേജ് ഓഫീസിനും ഇടയിലെ സര്‍വ്വെ നംമ്പര്‍ 62 ബാര്‍ 13 ല്‍പ്പെട്ട 40 സെന്റ് ഭൂമിയില്‍ ജോര്‍ജ്ജ് ഷെഡ് സ്ഥാപിച്ചിരുന്നു. കെട്ടിടത്തിന് പട്ടയം ലഭിക്കുകയും ചെയ്തു. എന്നാല്‍ പട്ടയം വ്യാജമാണെന്ന് റവന്യു അധിക്യതര്‍ കണ്ടെത്തുകയും ജോര്‍ജ്ജിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെ വര്‍ഷങ്ങളായി താനും കുടുംബവും ഭൂമിയില്‍ താമസിക്കുകയാണെന്നും ഇവിടെനിന്ന് സര്‍ക്കാര്‍ ഇറക്കിവിടുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുകയാണെന്നും കാണിച്ച് കോടതിയെ സമീപിച്ചു. 

സംഭവത്തില്‍ റവന്യു നടപടികള്‍ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ദേശീയപാത വികസനത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഇയാള്‍ വീട്ടിലേക്ക് വാഹനം ഇറക്കുന്നതിന് വഴി നിര്‍മ്മിക്കുകയും ഇതിന് ദേശീയപാത അധിക്യതരുടെ ഒത്താശയുള്ളതായി മൂന്നാര്‍ സ്‌പെഷില്‍ തഹസില്‍ദ്ദാര്‍ ശ്രീകുമാര്‍ കണ്ടെത്തിയതോടെയാണ് ഭൂമി സംബന്ധമായ പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമായത്. 

സംഭവത്തില്‍ ദേശീയപാത അധിക്യതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് തഹസില്‍ദ്ദാര്‍ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ ദേശീയപാത അധിക്യതര്‍ ജോര്‍ജ്ജിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയും ചെയ്തു. ജൂണ്‍ 5 ന് ഭൂമിയുടെ അസല്‍ രേഖകള്‍ സഹിതം മൂന്നാറിലെ സ്‌പെഷില്‍ തഹസില്‍ദ്ദാര്‍ ഓഫീസില്‍ ഹാജരാകാന്‍ ജോര്‍ജ്ജിന് രേഖാമൂലം റവന്യു അധിക്യതര്‍ നോട്ടീസ് നല്‍കിയെങ്കിലും കഴിഞ്ഞമാസം 28-ന് വ്യാജ കൈവശ രേഖ ഹാജരാക്കി കോടതിയില്‍ നിന്നും സഞ്ചായ സ്വതന്ത്രത്തിന് വിധി സമ്പാതിക്കുകയായിരുന്നു. 

ജോര്‍ജ്ജിന്റെ അച്ഛന്‍ ദേവികുളം താലൂക്കില്‍ കുഞ്ചുതണ്ണി എല്ലക്കല്‍ കരയില്‍ പന്തിരുപാറ വീട്ടില്‍ ദേവസ്യമകന്‍ കുര്യന്‍ എന്നയാള്‍ക്ക് 7.1.1973 ല്‍ മൂന്നാര്‍ യൂണിയന്‍ ബാങ്കില്‍ സമര്‍പ്പിക്കുന്നതിനായി വില്ലേജില്‍ നിന്നും കൈവശരേഖ ലഭിച്ചതായാണ് ഇത്തവണ ഇയാല്‍ കോടതിയെ തെറ്റുധരിപ്പിച്ചിരിക്കുന്നത്. സംഭവത്തിലെ നിജസ്ഥിതി പരിശോധിക്കവെയാണ് കൈവശരേഖ വ്യാജമാണെന്നും ഞയറാഴ്ചയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തിയത്. 

തന്നയുമല്ല 1974 ലാണ് മൂന്നാറില്‍ യൂണിയന്‍ ബാങ്കിന്റെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. കോടതിയില്‍ ജോര്‍ജ്ജ് നല്‍കിയ കേസില്‍ മൂന്നാര്‍ സ്‌പെഷില്‍ തഹസില്‍ദ്ദാരെ കക്ഷിചേര്‍ത്തിട്ടില്ലെങ്കിലും കൈശവശരേഖയുടെ നിജസ്ഥിതി കോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് തഹസില്‍ദ്ദാര്‍ പറയുന്നു. 1989, 96 കാലഘട്ടങ്ങളിലെ ഭൂമി സംബന്ധമായ രജിസ്റ്ററുകള്‍ കെ.ഡി.എച്ച് വില്ലേജില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. 

ഇത്തരം സാഹചര്യം മുതലെടുത്താണ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറുന്നത്. കൈയ്യേറ്റക്കാര്‍ കോടതികളില്‍ ഹാജരാക്കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഈ കാലയളവിലുള്ളവയായിരിക്കും. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിപ്പിക്കലിന് തിരിച്ചടിയാവുകയാണ്.